Tuesday, July 18, 2006

മഴ....

ഞാനൊന്നുറങ്ങട്ടെയെന്നരുള്‍ ചെയ്തിട്ടു
ക്ഷീണിതനായി വിടകൊണ്ടര്‍ക്കന്‍..
ഞാനിന്നെഴുന്നേറ്റു പോയപ്പോള്‍ കണ്ടീല
ചെഞ്ചുണ്ടില്‍ പൂവോലും മന്ദഹാസം..

ചൂടേറ്റു വാടിയ പൂവിതള്‍ കണ്ടെന്റെ
ചിത്തത്തില്‍ തെല്ലൊരു ദുഃഖഭാവം..
എന്തിനോ വേണ്ടിയെന്‍ മനമിന്നു തേങ്ങുന്നു
എന്തെന്നു തോഴീ നീ ചൊല്ലിടാമോ?

അര്‍ക്കരഥമിന്നും യാത്രചൊല്ലീടവേ
ഉള്ളു വിറച്ചുവോ തോഴി നിന്റെ?
മൃദു മന്ദഹാസം മറഞ്ഞതെന്തിങ്ങനെ
ചാരത്തു ഞാനുള്ള നേരത്തിങ്കല്‍?

കണ്ണീരണപൊട്ടി മഴയായിറങ്ങുന്നോ
സ്നേഹിതേ നിന്‍ കവിള്‍ത്തട്ടിലൂടെ?
വേനലിന്‍ ചൂടിനെ മറകെട്ടി വാര്‍ക്കുന്ന
വേനലിന്‍ ചൂടിലും മന്ദഹാസം..

തെല്ലും പരിഭവം ചൊല്ലാതെ ഞാനുമീ
വേനല്‍ മഴക്കിന്നു സാക്ഷിയായി
സ്നേഹാര്‍ദ്ര നേത്രങ്ങള്‍ കൊണ്ടെന്റെ മേലുമീ
സ്നേഹം പടര്‍ത്തി നീ നിന്നു ചെമ്മേ..

പകലോന്റെ ചൂടിനെ പാലാല്‍ കുളിപ്പിച്ച്‌
പാരിനെ കഴുകുന്ന കണ്ണീരിതാ
ജാലകപ്പടിവാതില്‍ ചേര്‍ത്തിയടച്ചിട്ടു
ഞാനും കിടക്കട്ടെ എന്റെ തോഴീ..

എന്നാല്‍, ഞാനും കിടക്കട്ടേ.....